തദ്ദേശ തെരഞ്ഞെടുപ്പ് ;
ഓരോ ബൂത്തിനും ഏഴുലിറ്റർ സാനിറ്റൈസർ

കാസർഗോഡ് : കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ഓരോ പോളിങ് ബൂത്തിലേക്കും ഏഴുലിറ്റർ സാനിറ്റൈസർ നൽകും. അഞ്ച് ലിറ്ററിന്റെ ഒരു കാൻ, 500 മില്ലിലിറ്ററിന്റെ നാല് കുപ്പികൾ എന്നിവയാണ് നൽകുക. 18 മുഖാവരണം, 12 ജോടി കൈയുറ, ആറ് ഫെയ്സ് ഷീൽഡ്, പി.പി.ഇ. കിറ്റ് എന്നിവയും ബൂത്തിലുണ്ടാകും.
ബൂത്തുകളിലേക്കുള്ള കോവിഡ്-19 പ്രതിരോധ സാമഗ്രികളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. 1409 ബൂത്തുകളാണ് ആകെ ജില്ലയിലുള്ളത്.
പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടറുടെ കൈകളിൽ പോളിങ് അസിസ്റ്റന്റ് സാനിറ്റൈസർ തളിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ പോളിങ് ബൂത്തിന് മുന്നിലെ ക്യൂവിൽ വോട്ടർമാർ തമ്മിൽ ഒന്നരമീറ്റർ അകലം വേണം. ഡിസംബർ 13-ന് ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവർക്ക് ഡിസംബർ 14-ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷം വോട്ട് ചെയ്യാമെന്ന് കളക്ടർ പറഞ്ഞു. ആ സയമം ക്യൂവിലുള്ളവരെ ടോക്കൺ നൽകി പ്രത്യേക മുറിയിലേക്ക് മാറ്റി കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി അഞ്ചുമണിക്കുശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ. കിറ്റ് നൽകും. ഈ പി.പി.ഇ. കിറ്റുകൾ സെക്ടറൽ ഓഫീസർമാർ ശേഖരിച്ച് ബന്ധപ്പെട്ട ആശുപത്രികളിലെത്തിച്ച് സംസ്കരിക്കും.

