ജില്ലാ ആശുപത്രി ഇന്നു മുതൽ സാധാരണപോലെ പ്രവർത്തിക്കും ;
അവശേഷിച്ച രണ്ടു കോവിഡ് ബാധിതരെ കണ്ണൂരിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: അവശേഷിച്ച രണ്ടു കോവിഡ് ബാധിതരെ തിങ്കളാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടുമാസം കോവിഡ് ആസ്പത്രിയായി പ്രവർത്തിച്ച ജില്ലാ ആസ്പത്രിയുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ സാധാരണപോലെയാകും. അത്യാഹിത വിഭാഗവും തീവ്രപരിചരണ വിഭാഗവുമെല്ലാം അണുനശീകരണം നടത്തി. വാർഡുകളിൽ ചില ഭാഗങ്ങൾ ഇനിയും അണുനശീകരണം നടത്താനുണ്ടെന്ന് ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹൻ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതും പൂർത്തിയാകും. അതിനുശേഷമേ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കൂ. അത്രയുംദിവസംകൂടി കാഞ്ഞങ്ങാട് ലക്ഷ്മി മേഘാൻ ആസ്പത്രിയിൽ ഈവിഭാഗം ചികിത്സ തുടരും.
ആന്റിജൻ പരിശോധന ഉച്ചവരെ
ആന്റിജൻ പരിശോധന ജില്ലാ ആസ്പത്രിയിൽ എല്ലാ ദിവസവും ഉച്ചവരെ ഉണ്ടാകും. കോവിഡ് ആസ്പത്രിയാക്കുന്നതിന് മുൻപ് കെട്ടിടത്തിന് മുൻപിൽ ഇതിനായി പ്രത്യേകമായ ഇടം സജ്ജമാക്കിയിരുന്നു. ഇതേ സ്ഥലത്തുനിന്നുതന്നെയാണ് ചൊവ്വാഴ്ചമുതൽ ആന്റിജൻ പരിശോധനയ്ക്കായി സ്രവം എടുക്കുക.

