കർഷക സമരം പുതിയ തലത്തിലേക്ക് ;
ഒരാള്‍ പോയാല്‍ 10 പേര്‍ വരുന്നു, രാജസ്ഥാനില്‍ നിന്നും കര്‍ഷകരുടെ ഒഴുക്ക് തുടരുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി -ജയ്പൂർ ഡൽഹി-ആഗ്ര ദേശീയപാതകൾ കർഷകർ ഉപരോധിക്കും. തുടർന്ന് തിങ്കളാഴ്ച സിംഘു അതിർത്തിയിൽ കർഷകസംഘടനാ നേതാക്കൾ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷകർ ദേശീയപാതകൾ പിടിച്ചടക്കുന്നത് തടയുന്നതിനായി നാലായിരത്തോളം പോലീസിനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്.
പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് ഉപരോധം നടത്തുന്നത്. എന്നാൽ ഇന്നലെ മുതൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാനിൽ നിന്ന് വലിയതോതിൽ കർഷകർ എത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാണ എന്നിവിടങ്ങളിൽ നിന്നുളള കർഷകരുടെ തലസ്ഥാനത്തേക്കുളള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുക.
സിംഘു അതിർത്തിയിലേക്ക് ശനിയാഴ്ച ഓരോ പത്തുമിനിട്ടിലും നിരവധി കർഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിനൊപ്പം വിള പരിപാലനവും നടത്തേണ്ടതിനാൽ നേരത്തേ സമരത്തിൽ പങ്കെടുത്തവർ നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ പ്രതിനീധീകരിച്ച് മറ്റൊരുസംഘം അതേ ഗ്രാമത്തിൽ നിന്ന് അതിർത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ഒരാൾ മടങ്ങുമ്പോൾ അതിന് പകരം പത്തുപേർ എന്ന തോതിലാണ് കർഷകർ സമരത്തിനായെത്തുന്നത്.
‘സമരമുഖത്തുണ്ടായ ചില കർഷകർ നാട്ടിലേക്ക് മടങ്ങി. അപ്പോൾ ഗ്രാമത്തെ പ്രതിനീധീകരിച്ചെത്താൻ ഞങ്ങളെല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ തിരിച്ചുപോയാൽ നിരവധി ട്രക്കുകൾ ഞങ്ങളെ പ്രതിനീധീകരിച്ച് വീണ്ടുമെത്തും. ഗ്രാമത്തിൽ സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ വേറെയുമുണ്ട്. ഇപ്പോൾ കൃഷിയിടം എന്റെ അച്ഛനാണ് പരിപാലിക്കുന്നത്. അച്ഛൻ ഇങ്ങോട്ട് വരുമ്പോൾ ഞാൻ ഗ്രാമത്തിലേക്ക് മടങ്ങും.’ കർഷക സമരത്തിൽ പങ്കെടുക്കുന്ന 25-കാരൻ അമൻദീപ് സിങ് പറയുന്നു.
ഇതിന് പുറമേ കൂടുതൽ ഭക്ഷ്യവസ്തുക്കളും വസ്ത്രവും എടുക്കാൻ നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ഇന്ദ്രജിത്ത് ബഗ്ഗ എന്ന കർഷകൻ പച്ചക്കറിവാങ്ങാനും എണ്ണയും ധാന്യപ്പൊടിയും എടുക്കാനുമായി രണ്ടുതവണയാണ് പഞ്ചാബിൽ പോയി വന്നത്. ഇന്ദ്രജിത്തിന്റെ ടെന്റിൽ സമരമുഖത്തുളള എട്ട് കർഷകർ കൂടി താമസിക്കുന്നു. തങ്ങൾ സമരത്തിനായി വീട്ടിൽ നിന്നും പുറപ്പെട്ടതിൽ പിന്നെ സ്ത്രീകളും കുട്ടികളുമാണ് കൃഷിക്കാര്യങ്ങൾ നോക്കിനടത്തുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
തിക്രി അതിർത്തിയിൽ പതിനായിരത്തിലധികം കർഷകർ സമരരംഗത്തുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു. സിംഘുവിൽ പതിനേഴായിരത്തോളം പേരും സമരം ചെയ്യുന്നുണ്ട്. ഇതിനുപുറമേയാണ് ഞായറാഴ്ച റാലിയിൽ പങ്കെടുക്കാനായി രാജസ്ഥാനിൽ നിന്നും ഹരിയാണയിൽ നിന്നും വീണ്ടും കർഷകർ എത്തിക്കൊണ്ടിരിക്കുന്നത്.

