സിറാജിനു നേരെ വീണ്ടും മോശം പെരുമാറ്റം; ഗാലറിയില്‍ നിന്ന് ആറു പേരെ പുറത്താക്കി

സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയൻ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കി.
മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സിറാജിന് വീണ്ടും മോശം അനുഭവം ഉണ്ടായത്. മൂന്നാം ദിനത്തിൽ സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി ഇന്ത്യ പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും അത്തരത്തിലുള്ള സാഹചര്യമുണ്ടായിരിക്കുന്നത്.
നാലാം ദിനം കാമറൂൺ ഗ്രീനിനെതിരേ പന്തെറിഞ്ഞ് ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴാണ് സിറാജിന് നേരെ കാണികളിൽ ചിലർ മോശമായി പെരുമാറിയത്.
സിറാജ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ ഇടപെട്ട ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇക്കാര്യം ഓൾഫീൽഡ് അമ്പയർമാരെ അറിയിക്കുകയും ചെയ്തു.
ഏതാനും സമയയം മത്സരം തടസപ്പെടുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ആറ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.
നേരത്തെ മൂന്നാം ദിനത്തിലെ സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

