പിന്മാറില്ല ‘ ; കേന്ദ്രവുമായി ചർച്ച തുടരും , 15 ന് അടുത്ത ചർച്ച ; 13 ന് കാർഷിക ബില്ലുകൾ കത്തിച്ച് പ്രതിഷേധിക്കും

ദില്ലി: കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്ചയാണ് അടുത്ത ചര്‍ച്ച. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന് വനിതാ കര്‍ഷകര പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും തീരുമാനിച്ചു.
അതേസമയം കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് ഹരിയാന മുഖ്യമന്ത്രി കര്‍ണ്ണാലില്‍ സംഘടിപ്പിക്കാനിരുന്ന കിസാന്‍ മഹാപഞ്ചായത്ത് റദ്ദാക്കി. പരിപാടി സ്ഥലത്തേക്ക് കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണിത്.
വേദിയിലേക്ക് പാഞ്ഞ് എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പിന്നാലെ കണ്ണീര്‍വാതകവും ജലപീരങ്കിയും.
ഒന്നരമണിക്കൂറോളം ഗ്രാമത്തില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. മഹാപഞ്ചായത്ത് വേദി ഒരു സംഘമാളുകള്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ പ്രതിഷേധം ഭയന്നാണ് ഖട്ടാറിന്റെ പിന്മാറ്റം. എന്നാല്‍ ആക്രമണം നടത്തിയത് കര്‍ഷകരാണെന്ന് കരുതുന്നില്ല. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.

