വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗീക അതിക്രമമല്ല’ ബോംബെ ഹൈക്കോടതി

നാഗ്പുർ: വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയിൽ ഉൾപ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരിയുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം.
പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വിചാരണ കോടതി പോക്സോ സെക്ഷൻ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിലെ ആരോപണവിധേയൻ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്സോ പ്രകാരം ലൈംഗീക അതിക്രമത്തിൽപ്പെടുമോ എന്ന് ആരോപണവിധേയൻ കോടതിയിൽ ചോദ്യമുന്നയിച്ചു. തുടർന്നാണ് പോക്സോ സെക്ഷൻ 7-ൽ കോടതി വിശദീകരണം നൽകിയത്. സെക്ഷൻ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനിൽ നിന്ന് പോക്സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിർദേശിച്ചു. അതേസമയം ഐപിസി 354 പ്രകാരമുള്ള കേസ് തുടരും.
പോക്സോ സെക്ഷൻ 7 പ്രകാരമുള്ള ലൈംഗീക അതിക്രമത്തിന് 3-5 വർഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വർഷം വരെയാണ് ജയിൽ തടവ്.

