‘ കേസിൽ കുടുക്കാൻ വലിയ ഗൂഢാലോചന നടന്നു ‘ ; 93 ദിവസത്തെ ജയിൽ അനുഭവങ്ങൾ പങ്കുവച്ച് എം സി ഖമറുദ്ദീൻ

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ദീന്‍. 93 ദിവസം തടവില്‍ കഴിഞ്ഞ അനുഭവങ്ങളും കമറുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. നമ്മുടെ ചിഹ്നം സൈക്കിള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍വാസ സമയത്ത് ഏറെ പുസ്തകങ്ങള്‍ വായിച്ചു. ജയില്‍ ദിന ആഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുത്തെന്നും പാട്ടുപാടിയെന്നും കമറുദ്ദീന്‍ എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റവാളികളുമായി സംസാരിച്ചത് ഏറെ വേദനാജനമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നേതൃത്വം ഒപ്പം നിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേസുകളും ജയില്‍വാസവും കൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും എം സി കമറുദ്ദീന്‍ പറഞ്ഞു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കേസുകളിലും കോടതിയില്‍ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീന്‍്റെ ജയില്‍ മോചനം സാധ്യമായത്. 93 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് എംഎല്‍എ പുറത്തിറങ്ങിയത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളില്‍ എംഎല്‍എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
Post your Comment

