KSDLIVENEWS

Real news for everyone

ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും- ചെന്നിത്തല

SHARE THIS ON

ആലപ്പുഴ : വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് വാസ്തവത്തിൽ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടും. താൻ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങൾ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേർത്തിരിക്കുന്നത്. ഈ വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴക്കടൽ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സർക്കാർ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

“റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങൾ നിർമിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇ.എം.സി.സി. സർക്കാരുമായി ഒപ്പിട്ട ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്”, ചെന്നിത്തല പറഞ്ഞു.

ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ വേണ്ടിയാണ് ഒറിജിനൽ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!