സ്വർണക്കടത്ത് : സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. എറണാകുളം സെഷന്‍സ് കോടതിയിലാണ് ്രൈകംബ്രാഞ്ച് സംഘം അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന കേസിലാണ് സന്ദീപിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നത്.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരേ പോലീസിനു പരാതി നല്‍കിയിട്ടില്ലെന്നു സന്ദീപ് നായരുടെ അഭിഭാഷക അഡ്വ. പി.വി. വിജയം പറഞ്ഞു. പരാതിയല്ല, സന്ദീപ് കോടതിക്ക് ഒരു അപേക്ഷ നല്‍കിയതേയുള്ളൂ. നിലവില്‍ താന്‍ മാത്രമാണു സന്ദീപിന്റെ അഭിഭാഷക. ഇല്ലാത്ത പരാതിയില്‍ ക്രൈംബ്രാഞ്ച് എങ്ങനെ കേസെടുക്കുമെന്നും അഡ്വ.വിജയം ചോദിച്ചു.
ജയില്‍ സുപ്രണ്ട് വഴിയാണു സന്ദീപ് കോടതിക്ക് അപേക്ഷ നല്‍കിയത്. അതിന്റെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയും. ഡി.ജി.പിക്കു സന്ദീപോ താനോ പരാതി നല്‍കിയിട്ടില്ല. തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരേ കേസെടുത്തതെന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്നും പരാതിക്കാരനുണ്ടെങ്കില്‍ പുറത്തുവരട്ടെയെന്നും അവര്‍ പറഞ്ഞു. കസ്റ്റംസ് കേസില്‍ അടുത്തമാസം 14-നു സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
നേരത്തേ, മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്നു ജില്ലാ ജഡ്ജിക്കു സന്ദീപ് നായര്‍ കത്തയച്ചിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേരു പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞു. എന്നാല്‍, താന്‍ സമ്മതിച്ചില്ല. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കോടതിക്കയച്ച കത്തിലുണ്ട്. ഈ കത്ത് പരാതിയല്ല, അപേക്ഷയാണ്. തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.
സന്ദീപ് മാര്‍ച്ച് അഞ്ചിന് എറണാകുളം സി.ജെ.എമ്മിനാണു കത്തയച്ചത്. ഒന്നുകില്‍ ഇതു പരിശോധിച്ച് മജിസ്ട്രേറ്റ് തുടര്‍നടപടി നിര്‍ദേശിക്കണം. അല്ലെങ്കില്‍ താന്‍ പോലീസിനെ സമീപിക്കണം. ഇതു രണ്ടുമില്ലാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്ന് അഡ്വ. വിജയം പറയുന്നു.

