കോവിഡ് നിയന്ത്രണം ലംഘിച്ച് ഉത്സവം; പോലീസുകാരെ ഓടിച്ചിട്ടുതല്ലിയും കല്ലെറിഞ്ഞും ആള്‍ക്കൂട്ടം

റായ്പുർ: കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ നടന്ന ഉത്സവപരിപാടി തടയാനെത്തിയ അധികൃതർക്ക് നേരെ ആൾക്കൂട്ടആക്രമണം. ജാർഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങൾ തിങ്ങി നിറഞ്ഞ ഉത്സവപരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പോലീസുകാർക്കും നേരെ ആക്രമണമുണ്ടായത്. വടികൾ ഉപയോഗിച്ചായിരുന്നു ജനങ്ങളുടെ ആക്രമണം.
നൂറുകണക്കിനാളുകൾ ഉത്സവത്തിൽ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാൽ പോലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആൾക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിർത്തി വീടുകളിലേക്ക് മടങ്ങാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകൾ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പിൽ ആളുകൾ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചില ആളുകൾ പോലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗം പേരും മാസ്ക് ധരിക്കാതെയാണ് വീഡിയോയിൽ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷൻ-ഇൻ-ചാർജ് ഉദ്യോഗസ്ഥനും മർദനമേറ്റതായി പോലീസ് പിന്നീട് അറിയിച്ചു.
മഹാരാഷ്ട്ര, ഡൽഹി തുടങ്ങി പല സംസ്ഥാനങ്ങളും വ്യാഴാഴ്ച മുതൽ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ, സംസ്ഥാനസർക്കാർ, സ്വകാര്യമേഖല ഓഫീസുകളെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി.
Watch video :- 👇
https://youtu.be/HUqFu31BYvM

