കോവിഡ്: കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ 14 ദിവസത്തേക്ക് കർഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങൾ രാവിലെ ആറു മുതൽ 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകൾ അടയ്ക്കണം. പൊതു ഗതാഗതം പൂർണമായും നിർത്തലാക്കി. നിർമാണം, ഉത്പാദനം, കൃഷി എന്നീ മേഖലകൾക്ക് നിയന്ത്രണമില്ല. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി. സംസ്ഥാനത്തെ ആക്ടീവ് കേസുകളിൽ ഭൂരിപക്ഷം കേസുകളും ബെംഗളൂരുവിലാണ്.

