മഴയ്ക്കൊപ്പം കാറ്റ്, മിന്നൽ: വ്യാപക നാശനഷ്ടം

ബന്തടുക്ക ∙ വേനൽ മഴയോടൊപ്പമെത്തിയ കാറ്റിൽ മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണു കാറ്റും മഴയും ഉണ്ടായത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണു വീടുകൾ തകർന്നു. വൈദ്യുതി ബന്ധം തകരാറിലായി. കുറ്റിക്കോൽ, ബേഡഡുക്ക, ചെമ്മനാട് പഞ്ചായത്തുകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായത്. ഏക്കർ കണക്കിന് സ്ഥലത്തെ വാഴകൾ നിലപ്പൊത്തി. പച്ചക്കറിക്കൃഷിയും നശിച്ചു. കാറ്റിൽ മരങ്ങൾ കമ്പിയിൽ വീണാണു വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. നാട്ടുകാരുടെയും വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി. മിന്നലിൽ ബന്തടുക്ക ഏണിയാടിയിലെ ജസീറയുടെ വീടിനു കേടുപറ്റി. വീടിനകത്തു ജസീറയും കുടുബവും ഉണ്ടയിരുന്നെങ്കിലും രുക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ബേഡകം കുട്ടിയാനത്തു സി.രാഘവന്റെ തോട്ടത്തിലെ നേത്രവാഴകൾ നശിച്ചു. ചെമ്മനാട് ബെണ്ടിച്ചാൽ ബാലനടുക്കത്തെ റഷീദ്, സലിം എന്നിവരുടെ വീടിനു മുകളിൽ മരം വീണു. പ്ലാവ് വൈദുതി പോസ്റ്റിനു മുകളിൽ വീഴുകയായിരുന്നു. വൈദ്യതി വിഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. കുറ്റിക്കോൽ, തെക്കിൽ അലട്ടി റോഡിൽ പുളുവിഞ്ചിയിൽ പലയിടങ്ങളിലും വൈദുതി പോസ്റ്റിൽ മരക്കൊമ്പുകൾ വീണു വൈദുതി വിതരണം തടസപ്പെട്ടു. കുറ്റിക്കോൽ കരിവേടകം പള്ളക്കാട് കോളനിയിൽ മൂന്ന് വീടുകൾ തകർന്നു. പള്ളക്കാട് മാധവന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞ് വീണ് മേൽക്കൂര പൂർണമായും തകർന്നു. കാറ്റിൽ ചെല്ലിച്ചിയുടെ വീടിന്റെ ഷീറ്റ് മേൽക്കുര കാറ്റിൽ പറന്നു. കരിവേടകത്ത് സുമതിയുടെ വീടിന്റെ മേൽക്കൂരയും തകർന്നു. മാനടുക്കം എ.സി.ഗോപിനാഥന്റെ പറമ്പിലെ 4 ഏക്കറോളം സ്ഥലത്തെ റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു. കുണ്ടംകുഴി ഇടപ്പണി സുനിൽകുമാറിന്റെ വീട് തകർന്നു. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ റവന്യു – പഞ്ചായത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു. മുള്ളേരിയ ∙ വേനൽമഴയ്ക്കൊപ്പം നാശം വിതച്ചു കാറ്റും മിന്നലും. ഇന്നലെ വൈകിട്ട് 5.30ന് കാറഡുക്ക മഞ്ഞംപാറയിലുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ പൊട്ടിവീണു. മഞ്ഞംപാറ മജ്ലിൽ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മേൽക്കൂരയിലെ ഇരുമ്പ് ഷീറ്റ് പൂർണമായും തകർന്നു വീണു. വൈദ്യുതി കമ്പികളിൽ പല സ്ഥലങ്ങളിലും മരങ്ങൾ വീണുകിടക്കുകയാണ്. മഴ ഒരു മണിക്കൂറോളം തുടർന്നു. മുളിയാർ കാനത്തൂരിൽ ഞായറാഴ്ച രാത്രിയുണ്ടായ മിന്നലിൽ ഒരു കുടുംബത്തിലെ 4 പേർക്കു പരുക്കേറ്റു. പയർപ്പള്ളത്തെ പരേതനായ കൃഷ്ണൻ കലയപ്പാടിയുടെ ഭാര്യ മോഹിനി (60), മകൾ ഓമന (38), മക്കളായ രഞ്ജിന (13), രഞ്ജിഷ് (10) എന്നിവർക്കാണു പരുക്കേറ്റത്. വീടിന്റെ ചുമരിലും വിള്ളലുണ്ടായി. ഇവർ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

