അഫ്ഗാനിസ്താനെ ഈ നിലയില്‍ ഉപേക്ഷിക്കരുത്; അമേരിക്കയെ വിമര്‍ശിച്ച് ചൈന

ബെയ്ജിങ്: അഫ്ഗാനിസ്താൻ വിഷയത്തിൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ച് ചൈന. സംഘർഷഭരിതമായ ഈ അവസ്ഥയിൽ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ അമേരിക്കയ്ക്ക് അഫ്ഗാൻ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെൻബിൻ പറഞ്ഞു.
രാജ്യത്ത് സ്ഥിരതയും പുനർനിർമാണവും നടത്താൻ അമേരിക്കയുടെ ഇടപെടലുണ്ടാകണം. സംഘർഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് അമേരിക്ക ഉറപ്പ് നൽകിയത് പോലെ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നൽകാനും മുൻകൈയെടുക്കണം. താലിബാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാൻ പുനർനിർമാണത്തിൽ പങ്കാളിയാകാനുള്ള സന്നദ്ധതയും ചൈന അറിയിച്ചു.
അതേസമയം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സൈനികർ പൗരൻമാരുടെ മടക്കത്തിന്റെ പേരിൽ രാജ്യത്ത് തങ്ങുന്നതിനെ ഒരു കാരണവശാലും ഇഔ മാസം അവസാനത്തിന് ശേഷം അനുവദിക്കില്ലെന്നാണ് താലിബാന്റെ നിലപാട്. പൗരൻമാരെ ഓഗസ്റ്റ് 31ന് മുൻപ് തിരികെ എത്തിക്കാനും സൈനികരുടെ പിൻമാറ്റം ഉറപ്പ് വരുത്താൻ തയ്യാറാകാതിരിക്കുകയും ചെയ്താൽ പ്രത്യാഖാതമുണ്ടാകുമെന്നും താലിബാൻ താക്കീത് നൽകിയിരുന്നു.
അഫ്ഗാനലിൽ കുടുങ്ങിക്കിടക്കുന്ന യു.എസ്. പൗരന്മാരെയും അഫ്ഗാൻ സഖ്യകക്ഷികളുടെ പൗരന്മാരെയും രക്ഷൗദൗത്യത്തിന്റെ ഭാഗമായി പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനാൽ, സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാൻ വളരെ വേഗത്തിൽ കീഴടക്കിയതിനെത്തുടർന്ന് അവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. അഫ്ഗാൻ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാൻ പറഞ്ഞിരുന്നു

