ഫെയ്സ്ബുക്കിന്റെ സുരക്ഷാവീഴ്ച വെളിപ്പെടുത്തിയത് മുൻ ജീവനക്കാരി

വാഷിങ്ടൺ:ഫെയ്സ്ബുക്കിന്റെ സുരക്ഷാവീഴ്ചകളെക്കുറിച്ച് സുപ്രധാനരേഖകൾ ചോർത്തി പുറംലോകത്തെ അറിയിച്ച മുൻജീവനക്കാരി ഒടുവിൽ മറനീക്കി പുറത്തുവന്നു. കമ്പനിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന വിസിൽബ്ലോവർ പദവിയിലിരുന്ന ഫ്രാൻസെസ് ഹോജൻ എന്ന 37-കാരിയാണ് അമേരിക്കൻ ചാനലായ സി.ബി.എസിനു നൽകിയ അഭിമുഖത്തിലൂടെ സ്വയം വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്കിനെ പിടിച്ചുകുലുക്കിയ ഫ്രാൻസെസിന്റെ വെളിപ്പെടുത്തലുകൾ അമേരിക്കയിൽ കമ്പനിക്കെതിരേ നിയമനടപടികളിൽ വരെ കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. വാൾസ്ട്രീറ്റ് ജേണലിലൂടെയായിരുന്നു ഫ്രാൻസെസ് വിവാദവിവരങ്ങൾ പുറത്തുവിട്ടത്. കമ്പനിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഇക്കൊല്ലം ആദ്യം അവർ ഫെയ്സ്ബുക്ക് വിട്ടിരുന്നു.
ഫെയ്സ്ബുക്കിന് സുരക്ഷയേക്കാൾ പ്രധാനം വളർച്ച
ഫെയ്സ്ബുക്കിന് സുരക്ഷയേക്കാൾ പ്രധാനം വളർച്ചയാണെന്നത് രേഖകളിൽ വ്യക്തമാണെന്ന് ഫ്രാൻസെസ് പറയുന്നു. സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും കമ്പനി പ്രത്യേകപരിഗണന നൽകുന്നു. സാധാരണ ഉപയോക്താക്കളുടെ സുരക്ഷാ കമ്പനിക്ക് വിഷയമല്ല. സുരക്ഷ വർധിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പണമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം. യു.എസ്. തിരഞ്ഞെടുപ്പുസമയം തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാൻ കമ്പനി സുരക്ഷ ശക്തമാക്കിയിരുന്നു. പക്ഷേ, അത് താത്കാലികം മാത്രമായിരുന്നു. ജനാധിപത്യത്തെ ചതിക്കുകയാണ് കമ്പനി ചെയ്തതെന്നും അവർ പറഞ്ഞു.

