പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റി; ഡിസംബര്‍ നാല് വരെ മറ്റ് സമരപരിപാടികളില്ല

ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാർലമെന്റിലേക്കുള്ള ട്രാക്ടർ റാലി മാറ്റിവെക്കാൻ കർഷക സംഘടനകളുടെ തീരുമാനം. അതിർത്തിയിലെ കർഷക സമരം തുടരാനും കർഷക സംഘടനകൾ തീരുമാനിച്ചു. ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല.
കർഷക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങവെയാണ് കർഷക സംഘടനകൾ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം ഡൽഹി അതിർത്തികളിലെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർഷകരുടെ തീരുമാനം.
തങ്ങൾ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ കർഷക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളതെന്നും മറ്റ് വിഷയങ്ങളിലും തീരുമാനമുണ്ടാകണമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. ഡിസംബർ നാല് വരെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുമോ എന്ന് കാത്തിരിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ഡിസംബർ നാലിനുള്ളിൽ ഈ വിഷയങ്ങളിൽ ധാരണയായാൽ സമരം പിൻവലിക്കും
സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിച്ച് സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകൾ ധാരണയിലെത്തിയിരിക്കുന്നത്.

