പീഡനശ്രമക്കേസ്: ലോകായുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഭാര്യയും ബന്ധുവും അറസ്റ്റിൽ

മംഗളൂരു:ഇന്റേൺഷിപ്പിനെത്തിയ നിയമ വിദ്യാർഥിനിയെ ലോകായുക്ത സ്പെഷ്യൽ പ്രോസിക്യൂട്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇയാളുടെ ഭാര്യയും ബന്ധുവും അറസ്റ്റിൽ. പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ കഴിയുന്ന അഡ്വ. കെ.എസ്.എൻ.രാജേഷ് ഭട്ടിനെ രക്ഷപ്പെടാൻ സഹായിച്ച കേസിലാണ് ഭാര്യ ശശികല രാജേഷ്, കെ.അശോക് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജാമ്യത്തിൽവിട്ടു.
ഒക്ടോബർ 18-ന് മംഗളൂരു വനിതാ പോലീസിൽ വിദ്യാർഥിനി പീഡന പരാതി നൽകിയതുമുതൽ രാജേഷ് ഭട്ട് ഒളിവിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിൽ പോയ രാജേഷിനെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാർ കൗൺസിലിൽനിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.
അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ച് വനിതാ എസ്.ഐ. ഉൾപ്പെടെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. രാജേഷ് ഭട്ടിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് അച്യുത് ഭട്ടിനെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്റേൺഷിപ്പിനെത്തിയ ബിരുദവിദ്യാർഥിനിയെ രാജേഷ് ഭട്ട് ഓഫീസ് കാബിനിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വൈകുന്നേരം ഓഫീസ് ജീവനക്കാർ പോയശേഷവും ഇയാൾ വിദ്യാർഥിനിയോട് ഓഫീസിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിയെത്തുടർന്ന് ഒക്ടോബർ 20-ന് മംഗളൂരു വനിതാ പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. ഇതോടെ ഇയാൾ ഒളിവിൽപ്പോയി. ഐ.പി.എസ്. ഓഫീസർ രഞ്ജിത്ത് ബണ്ഡാരുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണിപ്പോൾ കേസന്വേഷിക്കുന്നത്. രാജേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു

