പൊലീസിന്റെ സംയുക്ത റെയ്ഡിൽ കാസർകോട് രണ്ടിടങ്ങളിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലാ പോലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
മഞ്ചേശ്വരം കുഞ്ചത്തൂർ ദേശിയപാതക്ക് സമീപം KL 14 AA 2719 നമ്പർ കാറിൽ കടത്താൻ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കുഞ്ചത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ റോഡിലെ പർവീൻ മൻസിലിൽ യാസീൻ ഇമ്രാജ് എന്ന കെഡി ഇമ്രാൻ (33) എന്നയാളെ അറസ്റ്റ് ചെയ്തു.
മുളിയാറിൽ നടന്ന റെയ്ഡിൽ 12 കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. MH.04.BN.2469 കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ മടക്കര കാടങ്കോട് സ്വദേശി അഹമ്മദ് കബീർ എന്ന ലാല കബീർ (23), അജാനൂർ പാലായി ക്വാർട്ടർസിൽ താമസക്കാരനായ അബ്ദുൽ റഹ്‌മാൻ സഫ്‌വാൻ (26) എന്നിവരെ അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എ മാത്യു എന്നിവരുടെ നേത്രത്വത്തിലുള്ള സ്ക്വാഡുകളാണ് റെയ്ഡിൽ പങ്കെടുത്തത്.
കഞ്ചാവ് പിടികൂടിയ സംഘത്തിൽ എസ്.ഐ അൻസാർ, എഎസ്ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ ഓഫിസർ ശിവകുമാർ, സിവിൽ ഓഫിസർമാരായ രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, വിജയൻ, സുബാഷ് ചന്ദ്രൻ, നിതിൻ സാരങ്, ആദൂർ സ്റ്റേഷനിലെ പൊലീസുക്കാരായ ഗുരുരാജ്, ഡ്രൈവർ സത്താർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

