ഗോവയില്‍ അമിത് പാലേക്കര്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; സത്യസന്ധനെന്ന് കെജ്‌രിവാള്‍

പനജി: ഗോവയിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) മുഖ്യമന്ത്രി സ്ഥാനാർഥിയായി അമിത് പാലേക്കറിനെ തിരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. 46കാരനായ പാലേക്കർ കഴിഞ്ഞ ഒക്ടോബറിലാണ് എഎപിയിൽ ചേർന്നത്.
അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പാലേക്കർ ഗോവയിലെ ജനസംഖ്യയുടെ 35 ശതമാനം വരുന്ന ഒബിസി ഭണ്ഡാരി സമുദായത്തിൽ നിന്നുള്ള ആളാണ്. ഗോവ പൈതൃകകേന്ദ്രത്തിലെ അനധികൃത നിർമാണത്തിൽ പ്രതിഷേധിച്ച് നടത്തിയ നിരാഹാര സമരത്തിലൂടെ അദ്ദേഹം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയെ നയിക്കാൻ സത്യസന്ധനായ ഒരാളെയാണ് തിരഞ്ഞെടുത്തതെന്ന് പനാജിയിൽ നടന്ന ചടങ്ങിൽ കെജ്രിവാൾ പറഞ്ഞു. ഗോവൻ ജനത ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് എഎപിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഡൽഹി മോഡൽ ഭരണത്തിൽ ജനങ്ങൾക്ക് മതിപ്പുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി.
സെന്റ് ക്രൂസ് നിയോജക മണ്ഡലത്തിൽ നിന്നാണ് പാലേക്കർ മത്സരിക്കുന്നത്. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. സംസ്ഥാനത്തെ 40 സീറ്റുകളിലും ഇത്തവണ എഎപി മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും പുറമേ തൃണമൂൽ കോൺഗ്രസും ശിവസേനയും ഇത്തവണ ഗോവയിൽ മത്സരിക്കുന്നുണ്ട്.

