KSDLIVENEWS

Real news for everyone

കുതിച്ചുകയറി കോവിഡ് കേസുകൾ; കർശന നടപടികളിലേക്ക് കടന്നേക്കും

SHARE THIS ON

കാസർകോട് ∙ കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാൻ സിഎഫ്എൽടിസികളും ഡിസിസികളും തുടങ്ങാൻ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ജില്ല പഞ്ചായത്തംഗങ്ങൾ, മുൻസിപ്പൽ ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.ദ്രുത കർമ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് വാർഡ് തല ജാഗ്രത സമിതികൾ ഈ മാസം 31നുള്ളിൽ പുനഃസംഘടിപ്പിക്കും. കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വേഗത്തിലാക്കാൻ ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കാൻ തീരുമാനിച്ചു.

ജില്ലയിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നഴ്സ്മാരുടെയും തസ്തികകൾ നികത്താൻ ഡിഎംഒയ്ക്ക് യോഗം നിർദേശം നൽകി. 5 അസി.സർജൻ, 10 ജൂനിയർ കൺസൾ‍ട്ടന്റ്സ് എന്നിങ്ങനെ ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. അത്യാവശ്യ ഘട്ടത്തിൽ പഞ്ചായത്ത് തലത്തിൽ ഡിസിസികൾ ആരംഭിക്കാനും നിർദേശം നൽകി. ബ്ലോക്ക് തല കോർഡിനേഷൻ കമ്മറ്റി 31നകം രൂപീകരിക്കണം.

ഒറ്റ ദിവസം; 1728 കോവിഡ് കേസുകൾ‌

ജില്ലയിൽ ഇന്നലെ മാത്രം 1728 പേർ കൂടി കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ തകരാറുണ്ടായിരുന്നു. അതിനാൽ എല്ലാ കേസുകളും ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ആ കേസുകൾ ഉൾപ്പെടുത്തിയതിനാലാണ് ഇന്നലത്തെ കേസുകൾ ഉയർന്നതെന്ന് സൂചനയുണ്ട്. ചികിത്സയിലുണ്ടായിരുന്ന 618 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3817പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1035 ആയി ഉയർന്നു. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 13,903 പേരാണ്.

വീടുകളിൽ 13,399 പേരും സ്ഥാപനങ്ങളിൽ 504 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 13,903 പേരാണ്. പുതിയതായി പേരെ കൂടി 1828 നിരീക്ഷണത്തിലാക്കി. 810 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 153242 പേർക്കാണ്. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!