മുംബൈയില്‍നിന്ന് എന്ജിന് കവര്‍ ഇല്ലാതെ പറന്ന് വിമാനം; ആശങ്കയ്ക്കൊടുവില്‍ സേഫ് ലാന്‍ഡിങ്

മുംബൈ: എഴുപത് യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിൽ നിന്ന് എൻജിൻ കവർ ഇല്ലാതെ പറന്ന് എ.ടി.ആർ 72-600 വിമാനം. ഗുജറാത്തിലെ ഭുജിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു.
മുംബൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എൻജിൻ കവർ റൺവേയിൽ വീണുപോയതാവാം എന്നാണ് കരുതുന്നത്. അതേസമയം എഞ്ചിൻ കവർ നഷ്ടപ്പെട്ടത് വിമാനത്തിന്റെ പറക്കലിനെ ഗുരുതരമായി ബാധിക്കില്ലെന്നാണ് ഡിജിസിഎ വൃത്തങ്ങൾ പ്രതികരിച്ചത്. നേരിയ രീതിയിൽ ചില ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
അറ്റകുറ്റപ്പണികളിലെ പോരായ്മയാവാം സംഭവത്തിന് പിന്നിൽ എന്നാണ് സൂചനയെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. വിമാനം സുരക്ഷിതമായി ഗുജറാത്തിൽ ലാൻഡ് ചെയ്തെന്നും അധികൃതർ വ്യക്തമാക്കി. 70 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 74 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്

