ലഖിംപുര്‍ ഖേരി സംഭവം: ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖ്നൗ: ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല് മാസങ്ങൾക്ക് ശേഷമാണ് ആശിഷ് മിശ്രയ്ക്കും മറ്റു രണ്ട് പേർക്കും ജാമ്യം ലഭിക്കുന്നത്.
ഒക്ടോബർ മൂന്നിന് നടന്ന ലഖിംപുർ സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒൻപതിനാണ് ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി, കർഷകരെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് ആശിഷ് മിശ്രയുടെ പേരിൽ. ലഖിംപുർ ഖേരി സംഭവത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കർഷകരും ബിജെപി പ്രവർത്തകരും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ലഖിംപുർ സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.null
കേന്ദ്രമന്ത്രി അജയ് മിശ്രയുടേയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേയും ഉത്തർപ്രദേശ് ലഖിംപുർ ഖേരി സന്ദർശനത്തിനിടെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഘർഷമുണ്ടാകുന്നത്. നാല് കർഷകർ, മൂന്ന് ബിജെപി പ്രവർത്തകർ, ഒരു മാധ്യമപ്രവർത്തകൻ എന്നിവരടക്കം എട്ട് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

