മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി മഹാരാഷ്ട്ര; നിര്‍ദേശങ്ങള്‍ തേടി

മുംബൈ: കോവിഡ് നിയന്ത്രണവിധേയമായതോടെ മാസ്ക് ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന കോവിഡ് ടാസ്ക്ഫോഴ്സുകളിൽ നിന്ന് നിർദേശങ്ങൾ തേടിയതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.
കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാർഗമായി ഉയർന്നുവന്ന മാസ്ക് ധരിക്കൽ നിർത്താൻ നിലവിൽ പല രാജ്യങ്ങളും പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
‘കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനം മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. യുകെ അടക്കമുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് മാസ്ക് ധരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അങ്ങനെയൊരു നടപടിയിലേക്ക് കടന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര-സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അതേ സമയം നമ്മുടെ ജനസംഖ്യ കൂടുതലാണെന്നും കുറച്ചുകാലമെങ്കിലും മാസ്ക് ധരിക്കുന്നത് തുടരേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.
56 ദിവസങ്ങൾക്ക് ശേഷം മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്കെത്തിയിരുന്നു. നേരത്തെ, മുംബൈയിൽ ടിപിആർ 25 ശതമാനംവരെ എത്തിയിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിൽ താഴെയാണ്. വ്യാഴാഴ്ച 6248 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 429 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

