KSDLIVENEWS

Real news for everyone

എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയേയും ഉള്‍പ്പെടുത്തി; പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ (Endosulfan) ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയേയും (N A Nellikkunnu) ഉള്‍പ്പെടുത്തി. കാസര്‍കോട് എം എല്‍ എയെ ഒഴിവാക്കിയത് അടക്കം വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് സെല്ലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്‍ എ നെല്ലിക്കുന്നിന്‍റെ പേര് കൂടി ചേര്‍ത്തുള്ള പുതിയ ലിസ്റ്റ് സാമൂഹ്യ നീതി വകുപ്പ് പ്രസിദ്ധികരിച്ചു. തന്നെ സെല്ലില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി എം എല്‍ എ തന്നെ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒഴിവാക്കിയതിന്‍റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. ഏറെ നാളെത്തെ മുറവിളിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സെല്‍ പുനസംഘടിപ്പിച്ചത്. മന്ത്രി എം വി ഗോവിന്ദന്‍ ചെയര്‍മാനും കാസര്‍കോട് ജില്ലാ കളക്ടര്‍ കണ്‍വീനറുമായാണ് സെല്‍ പുനസംഘടിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലാണിത്.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച; അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടിയന്തിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എട്ട് പേരെ ഉടന്‍ നിയമിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവുമായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടല്‍.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റര്‍ പൊളിച്ച്‌ ചാടിപ്പോയ ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊര്‍ണൂരില്‍ വച്ച്‌ പൊലീസ് കണ്ടെത്തി. രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികള്‍.

നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!