ബൈക്ക് തട്ടിയതിലെ സംഘർഷം; പിന്നാലെ കട കത്തിക്കൽ; അരുംകൊലകളെല്ലാം ഉറ്റവരുടെ മുന്നിൽ

പാലക്കാട്: കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 15-ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീര്‍ത്തതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സുബൈര്‍ വധക്കേസിലെ കേസന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മറ്റൊരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലേക്കാണ്. സക്കീര്‍ കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
രണ്ട് കൊലപാതകങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം രണ്ട് വര്‍ഷം മുന്‍പാണ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനുമായി തര്‍ക്കം ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് രണ്ട് വര്‍ഷം മുന്‍പ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ കേസില്‍ സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികള്‍ ജയിലിലായി. സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബര്‍ 15-ന് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം.

