മസ്ജിദുൽ അഖ്‌സയില്‍ വീണ്ടും ഇസ്രയേല്‍ അക്രമം; 17 പലസ്തീൻകാർക്ക് പരിക്ക്

ജറുസലേം : അല്‍ അഖ്സ പള്ളിയില്‍ ഞായറാഴ്ചയും ഇസ്രയേല്‍ പൊലീസിന്റെ അതിക്രമം. ജൂതരായ സന്ദര്‍ശകര്‍ക്ക് വഴിയൊരുക്കുന്നതിനിടയില്‍ പള്ളിയില്‍ പൊലീസ് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പലസ്തീന്‍ റെഡ്ക്രസന്റ് അറിയിച്ചു. അല്‍ അഖ്സയിലുണ്ടായ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു. ജൂതരുടെ പതിവ് സന്ദര്‍ശനം എളുപ്പമാക്കാനാണ് പള്ളിയില്‍ കയറിയതെന്നാണ് ഇസ്രയേല്‍ പൊലീസിന്റെ വാദം. ഒമ്ബത് പേരെ അറസ്റ്റ് ചെയ്തതായും ഇസ്രയേല്‍ പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഇസ്രയേല്‍ പൊലീസ് പള്ളിയില്‍ അതിക്രമിച്ച് കയറിയുണ്ടായ സംഘര്‍ഷത്തില്‍ നൂറിലധികം പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിരുന്നു.

