രാത്രി ഷോപ്പ് അടയ്ക്കും നേരത്ത് വന്നപ്പോൾ നാളെ വരാൻ ആശ്യപ്പെട്ട വൈരാഗ്യത്തിൽ
ക്രിമിനൽ കേസ് പ്രതി ബാർബർ ഷോപ്പ് അടിച്ചു തകർത്തു

കാഞ്ഞങ്ങാട്: മുടി വെട്ടാനെത്തിയ ക്രിമിനൽ കേസ് പ്രതി ബാർബർ ഷോപ്പ് അടിച്ചു തകർത്തു. കാഞ്ഞങ്ങാട് കോഫി ഹൗസിനു സമീപത്തെ ബാർബർ ഷോപ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമം നടത്തിയത്. മുടി വെട്ടാനെത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാരാട്ട് നൗഷാദാണ് കട അടക്കുന്ന സമയം കഴിഞ്ഞതായും നാളെ വെട്ടി തരാം എന്നും അറിയിച്ചതിൻ്റെ പേരിൽ ആക്രമണം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു.
തനിക്ക് ഇപ്പോൾ തന്നെ മുടി വെട്ടിത്തരണമന്നും ഇല്ലെങ്കിൽ കാണിച്ചു തരാം എന്നു പറഞ്ഞ് മടങ്ങി പോയ നൗഷാദ് ചൊവ്വാഴ്ച സന്ധ്യയോടെ കടയിലെത്തി കടയുടമയെ കത്തി കാട്ടി ഭീഷണിപെടുത്തി കടയിലെ ഗ്ലാസ് കല്ല് കൊണ്ട് കുത്തി പൊളിച്ചു. പിന്നീട് കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർക്കാൻ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ നാട്ടുകാർക്കുനേരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
വിവരമറിഞ്ഞ് പോലിസ് സംഘം എത്തി നാട്ടുകാരുടെ സഹായത്തോടെ നൗഷാദിനെ കീഴ്പെടുത്തി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അക്രമത്തിൽ കടയുടമയ്ക്കു ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പറയുന്നു. ബാർബർ ഷോപ്പ് ഉടമയുടെ പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും ഒരു മാസം മുമ്പ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ കയറി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് നൗഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഹൊസ്ദുർഗ്ഗ് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ അവിടെയും പരാക്രമം നടത്തിയിരുന്നു. അതിന് മുമ്പ് നഗരത്തിലെ ഒരു ഹോട്ടലിൽ കയറിയും നൗഷാദ് ഭീഷണിയും അക്രമവും നടത്തി.

