പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസ് പ്രതിയെ പിടികൂടി

ചെറുവത്തൂർ ∙ ചന്തേര പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസിലെ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. ബുധനാഴ്ച വൈകിട്ട് ചെറുവത്തൂർ കൊവ്വലിൽ വച്ച് 23ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഉപ്പള നയാബസാർ അമ്പാർപള്ളത്തെ ഇദ്ദീൻകുഞ്ഞ്(32) ആണ് കോടതിയിൽ ഹാജരാക്കാൻ വേണ്ടി സ്റ്റേഷനിൽ നിന്ന് പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. കാലിക്കടവിന് അടുത്തു വച്ചാണ് പിന്നീട് ഇയാളെ പിടികൂടിയത്.
ചന്തേര പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് ഇയാളുടെ കാർ അമിത വേഗത്തിൽ സഞ്ചരിക്കവേ എതിർവശത്ത് നിന്നു വരികയായിരുന്ന കാറിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു കാറിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് ഇദ്ദീൻകുഞ്ഞിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മഞ്ചേശ്വരത്തു നിന്ന് വടകരയിലേക്കു പോകുകയായിരുന്നു. മഞ്ചേശ്വരത്തും ബെംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനിലും ഇദ്ദീൻകുഞ്ഞിനെതിരെ ലഹരിമരുന്ന് കടത്തിനു കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

