പ്രാദേശിക നേതാക്കൾ സംശയനിഴലിൽ; എകെജി സെന്റർ ആക്രമണത്തിൽ ഗൂഢാലോചന അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ഒരു വനിത ഉൾപ്പെടെ രണ്ടു പ്രാദേശിക നേതാക്കൾ സംശയനിഴലിലാണ്. എന്നാൽ ജിതിനെതിരെ ഉയർത്തുന്ന പല തെളിവുകളും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെ ജിതിന്റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും ഇന്നു കോടതി പരിഗണിക്കും.
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ എകെജി സെന്ററിനുനേർക്ക് സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്ന ക്രൈം ബ്രാഞ്ച് ഒന്നിലേറെ പ്രതികളുണ്ടന്നും ഉറപ്പിച്ചിട്ടുണ്ട്. സ്ഫോടക വസ്തു എറിയാനുള്ള യാത്രക്കായി ജിതിന് സ്കൂട്ടർ എത്തിച്ച നൽകിയ സുഹൃത്തിനെയാണു രണ്ടാം പ്രതിയായി കണക്കാക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷിയുടെ പ്രാദേശിക വനിതാ നേതാവിനെയാണ് ഇതിൽ പ്രധാനമായും സംശയിക്കുന്നത്. ഇനിയും കണ്ടെത്താനുള്ള സ്കൂട്ടർ ഇവരുടെ ബന്ധുവിന്റേതാണെന്നും സംശയിക്കുന്നുണ്ട്.

