15കാരിയെ പീഡിപ്പിച്ചെന്ന പരാതി; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, നില ഗുരുതരം

കോഴിക്കോട് ∙ കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ കയറി ബലം പ്രയോഗിച്ച് മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തി. സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി.
പ്രതികളായ നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്നാണ് യുവാവിനെ ആറംഗ സംഘം രാത്രി 10.10നു തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി. അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവും ചേർന്ന് വൻ പൊലീസ് സംഘം പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി.

