KSDLIVENEWS

Real news for everyone

ലോകം ഇനി ഖത്തറില്‍; കിക്കോഫിന് ഒരു ദിവസം മാത്രം

SHARE THIS ON

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ കൃത്യം രണ്ടുമണിക്കൂറിന്റെ സമയവ്യത്യാസമുണ്ട്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി ഒരു ദിവസത്തിന്റെ മാത്രം അകലം. നാളെ വൈകിട്ട് 7.30ന് (ഇന്ത്യന്‍ സമയം 9.30) ഖത്തറിന്റെയും ഇക്വഡോറിന്റെയും പടക്കുതിരകള്‍ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ഗോള്‍വലയം കുലുക്കാനയി ചീറിപ്പായുന്നതോടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകും. പുതിയ ആവേശത്തിന് തുടക്കവും.
ലോകത്തെ 32 രാജ്യങ്ങള്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് നാളെ ഖത്തര്‍ സമയം വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കും.
കൊടിയേറ്റം കെങ്കേമമാക്കാനാണ് ഖത്തറിന്റെയും ഫിഫയുടേയും തീരുമാനം. അര്‍ജന്റീനയും ബ്രസീലുമടക്കമുള്ള ടീമുകള്‍ ദോഹയില്‍ കാലുകുത്തിക്കഴിഞ്ഞു. എട്ട് സ്റ്റേഡിയങ്ങള്‍ ഗോളാരവങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ദോഹയുടെ ആകാശത്ത് എന്തെന്നില്ലാത്ത തിരക്കാണിപ്പോള്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സെക്കന്റുകള്‍ വെച്ച് പറന്നിറങ്ങുന്ന വിമാനങ്ങളുടെ ഘോഷയാത്ര.
മത്സരത്തില്‍ ബൂട്ടണിയുന്ന താരങ്ങളും മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധക ലക്ഷങ്ങളും ഒരേ ബിന്ദുവിലേക്ക് ലക്ഷ്യമാക്കിയാണ് പറന്നുയരുന്നത്; ഖത്തറിലേക്ക്. ഫുട്‌ബോള്‍ ആരാധകരുടെ വരവ് വര്‍ധിച്ചുവെങ്കിലും ഹമദ്, ദോഹ വിമാനത്താവളങ്ങളില്‍ യാത്രാനടപടികളെല്ലാം വളരെ എളുപ്പത്തിലാണ് നടന്നുവരുന്നത്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 22-ാം ലോകകപ്പ് ഫുട്‌ബോളിന് എത്തുന്ന ഓരോ പൗരനേയും ഖത്തറിന്റെ ആതിഥേയ മര്യാദയോടെ സ്വീകരിക്കുന്ന തിരക്കിലാണ് വിമാനത്താവളത്തിലെ ഓരോ ഉദ്യോഗസ്ഥരും ജീവനക്കാരും.
എട്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ലോകത്തിന്റെ പ്രധാന ശ്രദ്ധമുഴുവനും അര്‍ജന്റീനയിലും ബ്രസീലിലും പോര്‍ച്യുഗലിലും ഫ്രാന്‍സിയിലും ജര്‍മ്മനിയിലും ഇംഗ്ലണ്ടിലുമൊക്കെയാണ്. മൊത്തം 64 മത്സരങ്ങളുണ്ടാകും. ഡിസംബര്‍ 17നാണ് കലാശപ്പോര്. ആരാകും ഫുട്‌ബോളിലെ പുതിയ ലോക രാജാവ് എന്നറിയാനുള്ള ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷ ഡിസംബര്‍ 17ന് രാത്രി ഇന്ത്യന്‍ സമയം 8.30ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം വരെ നീളും. സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെ പരിക്ക്മൂലം അവസാന നിമിഷം ടീമില്‍ നിന്ന് പുറത്തായത് ആരാധകരുടെ ഹൃദയം തകര്‍ത്തിട്ടുണ്ട്.
അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍മാരായ നിക്കോളസ് ഗോണ്‍സാലസും ജൊവാക്കിന്‍ കൊറയയും ടീമിലില്ല. ഇത്തവണയും ലോകത്തിന്റെ കണ്ണുകള്‍ മുഴുവനും ലയണല്‍ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും നെയ്മറിന്റെയും കിലിയന്‍ എംബപെയുടെയുമൊക്കെ കാലുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!