ആവേശമുണർത്തുന്ന നേതാവിനെ കൊണ്ടുവരണം, കേരളത്തെ നന്നാക്കാൻ ആഗ്രഹമുള്ള വ്യക്തിയാണ് ഞാൻ

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചശേഷം മലബാർ മേഖലയിൽ പര്യടനത്തിനെത്തിയതുമുതൽ ശശി തരൂരിന്റെ നീക്കങ്ങൾ കോൺഗ്രസിൽ വിവാദമായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിശ്ചയിച്ച സമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പരിപാടി റദ്ദാക്കി ഡി.സി.സി.യും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പിന്മാറിയെങ്കിലും വർധിച്ച ജനപങ്കാളിത്തത്തോടെ ആ പരിപാടികളെല്ലാം നിശ്ചയിച്ച സ്ഥലത്തുതന്നെ നടന്നു. തരൂർ കേരളരാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കാൻപോകുന്നു എന്ന വാർത്തകളാണ് കോൺഗ്രസ് നേതൃത്വത്തിലെ ചിലരെ അസ്വസ്ഥരാക്കുന്നത്. ഈ പശ്ചാത്തലത്തിൽ ശശി തരൂർ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്
? കോൺഗ്രസിൽ ആരാണ് താങ്കളെ ഇത്ര ഭയപ്പെടുന്നത്
= എന്റെ കോഴിക്കോട്ടെ പരിപാടി ഏതെങ്കിലുംതരത്തിൽ വിവാദമാവേണ്ട കാര്യമില്ല. ഡി.സി.സി. യുടെയും വിവിധ സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് 2009 മുതൽ ഞാൻ കോഴിക്കോട്ട് പലവേദികളിലും പ്രസംഗിക്കാനെത്തിയിട്ടുണ്ട്. ഞായറാഴ്ച യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നശ്ചയിച്ച പരിപാടിയിൽനിന്ന് അവർ അവസാനനിമിഷം പിന്മാറിയെന്നാണ് മനസ്സിലാകുന്നത്. സത്യത്തിൽ ആരുടെ മനസ്സിലാണ് വിവാദം, എന്തുകൊണ്ടാണ് ഈ വിവാദം എന്ന് മനസ്സിലാകുന്നില്ല. സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരേ ഞാൻ പ്രസംഗിക്കുന്നതിൽ ആർക്കാണ് പ്രശ്നം, എന്തിനാണ് പ്രശ്നം എന്നും മനസ്സിലാകുന്നില്ല. എന്തായാലും എം.കെ. രാഘവൻ എം.പി. ഇക്കാര്യത്തിൽ പാർട്ടിനേതൃത്വത്തിന് പരാതി നൽകുന്നുണ്ട്. അവർ അന്വേഷിച്ച് കാര്യങ്ങൾ കണ്ടെത്തുമെന്നാണ് കരുതുന്നത്

