GST- എയര്‍ലൈന്‍സ് നിരക്ക് വര്‍ധന; പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തുനിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വെള്ളിയാഴ്ചമുതൽ നിലയ്ക്കും. ജി.എസ്.ടി.യിലെ വർധനയും എയർലൈൻസുകൾ നിരക്ക് കൂട്ടിയതുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനെയും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തെയും കയറ്റുമതി നിർത്തിവെക്കാൻ പ്രേരിപ്പിച്ചത്. കപ്പൽമാർഗമുള്ള കയറ്റുമതിയും നിർത്തിവെക്കുന്നുണ്ട്. അനിശ്ചിതകാലത്തേക്കാണ് സമരം.
കയറ്റുമതി ചരക്ക് കൂലിയിൽ ഒക്ടോബർ മുതൽ ഏർപ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐ.ജി.എസ്.ടി.) പിൻവലിക്കണമെന്ന് കയറ്റുമതിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സംഘടന നിവേദനമയച്ചു.
വിമാനമാർഗം കയറ്റുമതിചെയ്യുന്ന ചരക്കുകൂലിയിന്മേൽ 18 ശതമാനവും കപ്പൽമാർഗമുള്ളതിൽ അഞ്ചുശതമാനവും ഐ.ജി.എസ്.ടി.യാണ് ഒക്ടോബർമുതൽ ജി.എസ്.ടി. കൗൺസിൽ ഏർപ്പെടുത്തിയത്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല.

