KSDLIVENEWS

Real news for everyone

‘എന്റെ സംസ്‌കാരമനുസരിച്ച്‌ ഞാന്‍ അദ്ദേഹത്തെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ’; ഹകീം ഫൈസി സാദിഖലി തങ്ങളെ വഞ്ചിച്ചെന്ന് ഹമീദ് ഫൈസി

SHARE THIS ON

കോഴിക്കോട്: ആദൃശേരി ഹകീം ഫൈസി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സാദിഖലി ശിഹാബ് തങ്ങള്‍ നാദാപുരത്തെ വാഫി പരിപാടിയില്‍ പങ്കെടുത്തതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്. എന്നാല്‍ ഹകീം ഫൈസി തങ്ങളെ വഞ്ചിച്ചതായും പൊതുപരിപാടിയിലെ മാന്യത കൊണ്ടാണ് ഇറക്കിവിടാതിരുന്നതെന്നും ഹമീദ് ഫൈസി പറഞ്ഞു. കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് സംയുക്ത നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരത്ത് വാഫി കോളജ് ശിലാസ്ഥാപച്ചടങ്ങിലാണ് ആദര്‍ശ വ്യതിയാനം ആരോപിച്ച്‌ സമസ്ത പുറത്താക്കിയ ഹകീം ഫൈസിയും സാദിഖലി തങ്ങളും വേദി പങ്കിട്ടത്. ഇതേക്കുറിച്ച്‌ ഹമീദ് ഫൈസി വിശദീകരിച്ചത് ഇങ്ങനെ; ‘തങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു, ഞാനാ പരിപാടിക്ക് പോകുന്നുണ്ട്. ആ സ്ഥലത്ത് സ്ഥാപനം സ്ഥാപിക്കാന്‍ വേണ്ടി കൊടുത്ത സ്ഥലം, നമ്മുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകന്റെ മാതാവിന്റേതാണ്. അത് നിങ്ങള്‍ക്കറിയാമല്ലോ. അവര്‍ വല്ലാതെ പറയുന്നുണ്ട് പോകണമെന്ന്, തങ്ങളുടെ കൈ കൊണ്ട് ശിലാസ്ഥാപനം നടത്തണമെന്ന്. അങ്ങനെ ഞാന്‍ പോകാന്‍ തീരുമാനിച്ചു. ഞാനവരുമായി ബന്ധപ്പെട്ട് സമസ്ത പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി അതില്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തി. അത് നൂറു ശതമാനം ഉറപ്പുവരുത്തിയ ശേഷമാണ് ഞാനാ പരിപാടിയില്‍ പങ്കെടുത്തത്. പക്ഷേ, പങ്കെടുത്തപ്പോള്‍ ഇദ്ദേഹം അവിടെ വന്നിട്ടുണ്ട്. എന്റെ സംസ്‌കാരമനുസരിച്ച്‌ ഞാന്‍ അദ്ദേഹത്തെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ആളുകളില്‍നിന്ന്, വിശ്വാസയോഗ്യമായി നമുക്ക് വിവരം കിട്ടി. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളരെ ക്ലിയറാണ്, തങ്ങളും സമസ്തയുടെ നിലപാട് പ്രായോഗികമാക്കുന്നതില്‍ മുന്‍നിരയിലാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇതാണാ വിഷയത്തിലുള്ളത്. മറിച്ച്‌, തങ്ങള്‍ സുന്നി യുവജന സംഘം തീരുമാനം ലംഘിച്ചു പോയി എന്നും വിലക്ക് ലംഘിച്ചുവെന്നും തങ്ങള്‍ക്കെതിരെ തീരുമാനമെടുക്കാനാണ് മീറ്റിങ് വിളിച്ചു ചേര്‍ത്ത് എന്നതും തെറ്റായ പ്രചാരണമാണ്. ഹകീം ഫൈസിയും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും സമസ്തയ്ക്കും അതിന്റെ സംവിധാനത്തിനും നേതാക്കന്മാര്‍ക്കും എതിരെ കുറച്ചുകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങള്‍, അതിന്റെ നിജസ്ഥിതി സമൂഹമധ്യേ ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടി കോഴിക്കോട് വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും.’ സമസ്തയെ നിരന്തരം വെല്ലുവിളിച്ചു മുമ്ബോട്ടുപോയപ്പോഴാണ് ഹകീം ഫൈസിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ വശം കേള്‍ക്കാന്‍ സമസ്ത തയ്യാറായിട്ടില്ല എന്നാണ് ഹകീം ഫൈസി പറയുന്നത്. അദ്ദേഹത്തെ പല തവണ കേട്ടിട്ടുണ്ട്. സമസ്ത ചേളാരി ഓഫീസില്‍ വച്ചും വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്രസയില്‍‌ വച്ചും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടില്‍ വച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്. മാന്യമല്ലാത്ത രീതിയില്‍ ഒന്നര വര്‍ഷത്തോളം നിരന്തരം മുമ്ബോട്ടു പോയപ്പോഴാണ് നടപടിയെടുത്തത്. വാഫി, വഫിയ്യ സംവിധാനം സമസ്തയുടേതാണ്. കോളജുകളുടെ കുട്ടികളെ ബ്രയിന്‍വാഷ് ചെയ്ത് സമസ്തയ്‌ക്കെതിരെ തിരിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഷ്‌കാരങ്ങള്‍ സിഐസിയില്‍ വരുത്തും. ഇക്കാര്യത്തില്‍ സമസ്ത മുഷാവറയുടേതാണ് അന്തിമ തീരുമാനം.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരലി ശിഹാബ് തങ്ങള്‍ ഹകീം ഫൈസിയെ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അത് അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹമീദ് ഫൈസി ആരോപിച്ചു. അതിനിടെ, സാദിഖലി തങ്ങളുടെ ആവശ്യപ്രകാരം സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയാമെന്ന് ഹകീം ഫൈസി അറിയിച്ചിട്ടുണ്ട്. പാണക്കാട്ട് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ഇന്ന് വൈകിട്ട് ഹകീം ഫൈസി രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!