പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെ: മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ല: സതീശന്‍

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സർവസജ്ജമായി നടന്ന കാലത്ത് താൻ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു ദിവസം പത്രവാർത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കിൽ ഞാൻ അതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആളോട് സ്വാഭാവികമായ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും. അവർ ചില കാര്യങ്ങൾ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞുവെന്നും വരും. അങ്ങനെയല്ലെങ്കിൽ ഞാൻ ഇതിനൊക്കെ മറുപടി പറയേണ്ടത് എന്താ? സുധാകരനോടു ചോദിച്ചാൽ മതിയെന്നാ? ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങളെല്ലാം സർവസജ്ജമായി ഇരിക്കുന്ന കാലത്ത്, ഞാൻ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടല്ലോ. എല്ലാത്തരത്തിലും. വീട്ടിൽനിന്ന് പുറത്തിറക്കില്ല എന്നൊക്കെ പറഞ്ഞ കാലത്ത് ഞാൻ ഇറങ്ങി നടന്നിട്ടുണ്ടല്ലോ’ – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനങ്ങളെന്നു ചോദിച്ച അദ്ദേഹം, ഒന്നോ രണ്ടോ പേർ എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
സുരക്ഷയ്ക്കായി പൊലീസ് വാഹനവ്യൂഹം ഒരുക്കുന്നത് തന്റെ നിർദേശം അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു. അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുമ്പോഴാണ്, തന്റെ സുരക്ഷാ വ്യൂഹവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
‘‘വിശിഷ്ടവ്യക്തികള്‍ക്കും, അതിവിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്ട വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് സെഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷയാണ്ഗവര്‍ണര്‍ക്കും വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി എംപിക്കും ഒരുക്കിയിട്ടുളളത്.’ – മുഖ്യമന്ത്രി വിശദീകരിച്ചു.
‘‘സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് സ്വാഭാവികമായ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുമുള്ളൂ. പ്രത്യേക സാഹചര്യങ്ങളില്‍ ചില സമരമുറകള്‍ അരങ്ങേറുമ്പോള്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പൊലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിലേക്ക് എടുത്തുചാടാന്‍ തയാറാകുന്നവർ പ്രത്യാഘാതങ്ങള്‍ ആലോചിക്കുന്നില്ല. അവരെ അയയ്ക്കുന്നവർക്കു പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അവര്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോള്‍ വരുന്ന മോഹഭംഗമാണ് ഇത്തരം വര്‍ത്തമാനങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏര്‍പ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല എന്നുതന്നെ ചുരുക്കം. സുരക്ഷ വേണ്ട എന്നു പറയാൻ കഴിയില്ല. മുൻപ് രാഷ്ട്രീയ പ്രവർത്തകനായിരുന്നപ്പോൾ സുരക്ഷ വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. നമ്മുടെ ഇച്ഛ അനുസരിച്ചല്ല സുരക്ഷാ ക്രമീകരണം പൊലീസ് ഒരുക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

