ലൈഫ് മിഷനില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ലൈഫ്മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നും നിര്‍മ്മാണം സ്തഭംനാവസ്ഥയിലാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. എം. ശിവശങ്കര്‍ ഇ.ഡിയുടെ അറസ്റ്റും ഇ.ഡിയൊഴികെ ലൈഫ്മിഷന്‍ വിവാദത്തില്‍ മറ്റന്വേഷണങ്ങള്‍ നിര്‍ത്തിവെച്ചതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അടിയന്തര പ്രമേയത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ സഭയില്‍ വാഗ്വാദങ്ങള്‍ക്കു വഴിവെച്ചേക്കാം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും നിയമസഭ സമ്മേളനം സ്തംഭനാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ അടിയന്തര പ്രമേയം ഉന്നയിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാതെ സഭ പിരിച്ചുവിടേണ്ടി വന്നു.

