യുഎഇ – ഇസ്രയേൽ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ബെര്‍ലിന്‍: യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി.
യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
സമ്ബദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകള്‍ അവലോകനം ചെയ്തു.
ബെര്‍ലിനിലെ വില്ല ബോര്‍സിഗില്‍ വെച്ചാണ് രണ്ട് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ഒപ്പുവച്ച സമാധാന കരാറായിരുന്നു യോഗത്തിലെ പ്രധാന കേന്ദ്രം.
കോവിഡ് -19 നെതിരായ ആഗോള പോരാട്ടവും ഇരു രാജ്യങ്ങളുടെയും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതും രോഗത്തിന് വാക്സിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന പരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.
ശൈഖ് അബ്ദുല്ലയ്‌ക്കൊപ്പം ജര്‍മ്മനിയിലെ യുഎഇ സ്ഥാനപതി ഹഫ്‍സ അബ്ദുല്ല അല്‍ ഒലാമ, വിദേശ, സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഒമര്‍ സെയ്ഫ് ഘോബാഷ് എന്നിവര്‍ പങ്കെടുത്തു.

