ലാവലിന്‍; ഇടപെടണമെങ്കില്‍ പിണായിയടക്കമുള്ളവരെ വെറുതിവിട്ടതിനെതിരെ ശക്തമായ തെളിവ് വേണം-സുപ്രീംകോടതി

ന്യൂഡൽഹി: ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ ഉള്ളവരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടണമെങ്കിൽ സി ബി ഐ ശക്തമായ വസ്തുതകൾ നിരത്തണമെന്ന് സുപ്രീം കോടതി. കേസിന്റെ വസ്തുതകൾ അടങ്ങിയ സമഗ്രമായ നോട്ട് സമർപ്പിക്കാൻ സി ബി ഐ യ്ക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി.
എസ് എൻ സി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ചിന് നേതൃത്വം നൽകിയ യു യു ലളിത് ശക്തമായ വസ്തുതകൾ നിരത്താൻ സി ബി ഐ യോട് നിർദേശിച്ചത്.
കേസിൽ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികൾ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ തങ്ങളുടെ ഇടപെൽ ഉണ്ടാകണമെങ്കിൽ ശക്തമായ വസ്തുതകൾ വേണമെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
ശക്തമായ വസ്തുതകൾ കുറിപ്പായി എഴുതി നൽകാം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതിന് സമയം ആവശ്യമാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരാഴ്ചത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്.
പിണറായി വിജയന് വേണ്ടി സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് ഇന്ന് കോടതിയിൽ ഹാജർ ആയത്. സി ബി ഐ വാദങ്ങൾക്ക് മറുപടി നൽകാം എന്ന് സാൽവെ വ്യക്തമാക്കി. ഹർജികളിൽ അടിയന്തിരമായി തീരുമാനം വേണമെന്ന സി ബി ഐ യുടെ ആവശ്യം പരിഗണിച്ച് ആണ് അടുത്ത വെള്ളിയാഴ്ച്ച തന്നെ ഹർജികൾ വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. വിശദമായി വാദം കേൾക്കേണ്ടതിനാൽ വെള്ളിയാഴ്ച പരിഗണിക്കുന്ന അവസാനത്തെ കേസായിട്ടാണ് ലാവലിൻ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാരിന് വേണ്ടി ജി പ്രകാശാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. കസ്തുരി രംഗ അയ്യർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, ആർ ശിവദാസന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, കെ ജി രാജശേഖരന് വേണ്ടി അഭിഭാഷകൻ രാകേന്ദ് ബസന്ത് എന്നിവരും, വി എം സുധീരന് വേണ്ടി സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്തും, അഭിഭാഷകൻ എം ആർ രമേശ് ബാബുവും ആണ് ഹാജരയത്.

