KSDLIVENEWS

Real news for everyone

ക്ലാസ്‍മുറിയിൽ മർദിക്കപ്പെട്ട വിദ്യാർഥിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി; ഓൾട്ട് ന്യുസ് മേധാവി മുഹമ്മദ് സുബൈറിനെതിരെ കേസ്

SHARE THIS ON

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശത്തെ തുടർന്നു സഹപാഠികൾ തല്ലിയ മുസ്‍ലിം വിദ്യാർഥിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിന് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. മുസാഫർ നഗർ പൊലീസാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്‌ഷൻ 74 പ്രകാരമാണു കേസ്. കുട്ടിയുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് വെള്ളിയാഴ്ച നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി കുറ്റകൃത്യത്തിൽ പങ്കാളിയാവരുതെന്നായിരുന്നു എൻസിപിസിആർ ചെയർപേഴ്‍സൻ പ്രിയങ്ക കനൂങ്കോ ‌അറിയിച്ചത്. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി കുട്ടിയെ മർദിക്കുകയുമായിരുന്നു. ‘‘എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ’’ എന്ന് അധ്യാപിക വിഡിയോയിൽ പറയുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി മർദനത്തിനിരയായ കുട്ടി വ്യക്തമാക്കിയിരുന്നു.  നേഹ പബ്ലിക് സ്കൂൾ അന്വേഷണം തീരുംവരെ പൂട്ടിയിടാൻ യുപി വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത്തരത്തിൽ തീരുമാനമില്ലെന്നു മുസാഫർനഗർ ബേസിക് ശിക്ഷാ അധികാരി ശുഭം ശുക്ല വ്യക്തമാക്കി. വിശദീകരണം നൽകാൻ സ്കൂളിന് ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. 1–5 ക്ലാസുകളിലായി 50 വിദ്യാർഥികളും മൂന്ന് അധ്യാപകരുമുള്ള സ്വകാര്യ സ്കൂളാണിത്. ക്രൂരതയ്ക്കിരയായ കുട്ടിക്ക് സ്ഥലത്തെ സർക്കാർ സ്കൂളിൽ പ്രവേശനസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാതാപിതാക്കൾക്കു സമ്മതമാണെങ്കിൽ ഇന്നുതന്നെ ചേരാമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. മറ്റു കുട്ടികൾക്കു സ്കൂൾ മാറുകയോ അവിടെത്തന്നെ തുടരുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!