ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് കൂട്ടക്കൊല; യുദ്ധത്തിനും ധാര്‍മികതയുണ്ട് -ഉര്‍ദുഗാൻ

ഇസ്താംബുള്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കിയ പ്രസിഡന്റ് ഉര്‍ദുഗാൻ. പാര്‍ലമെന്റില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് കൂട്ടക്കൊലയാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിനും ധാര്‍മികതയുണ്ട്. എന്നാല്‍, ഇസ്രായേല്‍ ഇത് ലംഘിക്കുകയാണ്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും വകവെക്കാതെയാണ് ഇസ്രായേല്‍ ആക്രമണം. സിവിലിയൻമാര്‍ താമസിക്കുന്ന വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബ് വര്‍ഷിക്കുകയാണ്. ലജ്ജാകരമായ രീതികള്‍ ഉപയോഗിച്ച് ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധമല്ല, കൂട്ടക്കൊലയാണെന്നും ഉര്‍ദുഗാൻ പറഞ്ഞു. ലോകരാജ്യങ്ങള്‍ ഒരു വിഭാഗത്തെ മാത്രം പിന്തുണക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന് ഭക്ഷണവും വെള്ളവും പോലും നിഷേധിച്ചുള്ള ഇസ്രായേല്‍ നടപടിയെയാണ് ഉര്‍ദുഗാൻ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഗസ്സയിലേക്കുള്ള ഇന്ധനവിതരണം ഇസ്രായേല്‍ നിര്‍ത്തിയതോടെ അവിടത്തെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതോടെ ഗസ്സ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

