മക്കളെ തോളിലേറ്റിയാണ് ഹമാസ് പോരാളികള്‍ തിരിച്ചയച്ചത്, സുരക്ഷയൊരുക്കി-മോചിതയായ ഇസ്രായേല്‍ യുവതി

തെല്‍ അവീവ്: ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് പോരാളികള്‍ തലയറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ തള്ളി മോചിതയായ ഇസ്രായേല്‍ യുവതി.
സംഘര്‍ഷം രൂക്ഷമായ ഘട്ടത്തിലടക്കം പിടികൂടിയവര്‍ തങ്ങളോട് നല്ല രീതിയിലാണു പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച അവിത്താല്‍ അലാജിം ഇസ്രായേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗസ്സയോട് ചേര്‍ന്നുള്ള കിബ്ബുറ്റ്സ് ഹോലിറ്റിലെ വീട്ടില്‍നിന്നാണ് അലാജിമിനെയും മക്കളെയും ഹമാസ് പോരാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത്. ഇവരെ ഗസ്സ മുനമ്ബ് വരെ എത്തിച്ചാണ് ഹമാസ് സായുധവിഭാഗം മോചിപ്പിച്ചത്. ഒപ്പം ഇവരുടെ രണ്ടു മക്കളുമുണ്ടായിരുന്നു. കുട്ടികളെ തോളിലേറ്റിയാണ് അതിര്‍ത്തി വരെ ഹമാസ് പോരാളികള്‍ എത്തിച്ചതെന്ന് അലാജിം ഇസ്രായേല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തങ്ങള്‍ക്കു വസ്ത്രമടക്കം നല്‍കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തതായും അവര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ഖസ്സാം ബ്രിഗേഡ് ഇസ്രായേല്‍ യുവതിയെയും രണ്ട് കുട്ടികളെയും മോചിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഹമാസ് ടെലിവിഷനായ അല്‍അഖ്സ ടി.വി പുറത്തുവിട്ടിരുന്നു. മൂന്ന് ഖസ്സാം ബ്രിഗേഡ് അംഗങ്ങള്‍ ഇവരെ അതിര്‍ത്തിവരെ അനുഗമിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു.
ബന്ദിയാക്കിയ ഇസ്രായേല്‍ യുവതികളെ ഹമാസ് പോരാളികള്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി ഇന്ത്യൻ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ല. ഇതിനു പിന്നാലെയാണ് മോചിതരായ യുവതി ഇസ്രായേല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ സ്വന്തം അനുഭവം തുറന്നുപറഞ്ഞത്

