കുറ്റവാളികളുടെയും കള്ളൻമാരുടെയും പ്രവൃത്തി’; ഫോൺ ചോർത്തൽ വിഷയത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. തന്റെ ഓഫീസിലെ എല്ലാവര്‍ക്കും ആപ്പിളിന്റെ സന്ദേശമെത്തിയെന്ന് രാഹുല്‍ പറഞ്ഞു. യുവാക്കളുടെ ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും രാഹുൽ ആരോപിച്ചു. ചോര്‍ത്തുന്നത് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണ്. തന്റെ ഓഫീസിലെ എല്ലാവര്‍ക്കും സന്ദേശമെത്തി. കെ.സി. വേണുഗോപാലിനും സന്ദേശമെത്തിയിട്ടുണ്ട്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ എന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുൽ പരിഹസിച്ചു. അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്‌പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. സമയമാകുമ്പോൾ അദാനി സർക്കാരിനെ എങ്ങനെ നീക്കംചെയ്യണമെന്ന് ഞങ്ങൾ കാണിച്ചുതരാം. സർക്കാരിനെ ഒഴിവാക്കുന്നതിലൂടെ അദാനിയെ നീക്കംചെയ്യുമെന്ന് കരുതരുത്. നിലവിൽ രാജ്യത്തുടനീളം നടക്കുന്ന കുത്തകവത്കരണത്തിന്റെ പ്രതീകമാണ് അദ്ദേഹം. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, രാഹുൽ പറഞ്ഞു.

