ഉദുമ പീഡനം
പീഡിപ്പിച്ചെന്ന പരാതിയിൽ 13 കേസ് കൂടി രജിസ്റ്റർ ചെയ്തു

ഉദുമ: മൂന്ന് മക്കളുടെ അമ്മയെ ഭർത്താവിന്‍റെ സുഹൃത്തടക്കം നിരവധിപേർ ചേർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബേക്കൽ പോലീസ് 13 കേസ് കൂടി രജിസ്റ്റർ ചെയ്തു. നേരത്തെ അഞ്ച് കേസ് എടുത്തിരുന്നു. ഇതോടെ യുവതിയുടെ പരാതിയിൽ ആകെ 18 കേസ് എടുത്തു.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് ജോലിസ്ഥലത്തായിരിക്കെ യുവതിയെ പലരും ഉപദ്രവിച്ചുവെന്നും ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയെന്നുമെല്ലാമാണ് പരാതി.
പ്രതിചേർക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബേക്കൽ പോലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
ബേക്കൽ സി.ഐ. അനിൽകുമാർ, എസ്.ഐ. പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറണമെന്നാവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും മുഖ്യമന്ത്രി, ഡി.ജി.പി. ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

