കാസർകോട് വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ കുത്തി പരുക്കേൽപിച്ചു; കവർച്ചയല്ല അക്രമ ലക്ഷ്യമെന്ന് നിഗമനം

കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം ഡോക്ടറെ കുത്തിപരുക്കേൽപ്പിച്ചു. സാരമായ പരുക്കേറ്റ കാസർകോട് കെയർവെൽ ആശുപത്രിയിലെ ഡോക്ടറും മൊഗ്രാൽപുത്തുർ സിപിസിആർഐ ഗസ്റ്റ് ഹൗസിനടുത്തെ കെ.സി.കോംപൗണ്ടിലെ കെ.സി.ഷാബിൽ നാസറി (26)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി 11.30 മണിയോടെയാണു സംഭവം. ഒരു ചടങ്ങിൽ പങ്കെടുത്തു ഡോക്ടറും മാതാവും ഉൾപ്പെടെയുള്ളവർ വീട്ടിൽ മടങ്ങിയെത്തിയതായിരുന്നു. വീടിനകത്തു കയറിയതിനു ശേഷം വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ, പിൻതുടർന്ന് എത്തിയ സംഘം ഡോക്ടറെ അക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടെ വലതു കൈയ്ക്കു താഴെയും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി കുത്തേറ്റു. ഇതിനിടെ ഡോക്ടറുമായുള്ള ബല പ്രയോഗത്തിനിടെ സംഘത്തിലെ ഒരാൾക്കു അടിയേറ്റു. ഡോക്ടറും വീട്ടുകാരും നിലവിളിച്ചതോടെ സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. രാത്രി തന്നെ ഡോക്ടറെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അക്രമ കാരണം വ്യക്തമല്ലെന്നു പൊലീസ് സൂചിപ്പിച്ചു. കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, സിഐ പി.അജിത്ത്കുമാർ, വിരലടയാളം വിദ്ഗധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തി. കവർച്ചയല്ല അക്രമ ലക്ഷ്യമെന്ന നിഗമനത്തിലാണു പൊലീസ്. ഡോക്ടറും കുടുംബവും വീട്ടിലേക്കു എത്തുന്നതിനു മുൻപേ ഷാബിൽ നാസറിന്റെ അമ്മൂമ്മമാരും വേലക്കാരിയും വീട്ടിലുണ്ടായിരുന്നു. ഈ സമയത്ത് വീട്ടിലേക്ക് കടക്കാത്തതിനാലാണ് മോഷണമല്ലെന്നു പൊലീസ് സംശയിക്കുന്നത്. വീടിന്റെ ഹാളിലും മുറ്റത്തും രക്തം പാടുകളുണ്ട്. ഈ വീട്ടിൽ നിരീക്ഷണ ക്യാമറകളില്ല. എന്നാൽ സമീപത്തെ വീടുകളിലെയും മറ്റു സിസിടിവി ക്യാമറകൾ പരിശോധിച്ചുവെങ്കിലും അക്രമി സംഘങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകൾ ലഭിച്ചില്ല. തന്നെ അക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്നു ഡോക്ടർ മൊഴി നൽകിയതായും അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാർ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു.

