കുമ്പള അയ്യപ്പ ക്ഷേത്രത്തിലെ കവർച്ച; പ്രതികളുടേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചു-

കവർച്ച നടന്ന കുമ്പളയിലെ അയ്യപ്പ ക്ഷേത്രത്തിൽ വിരലടയാള വിദ്ഗധ ആർ.രജിത പരിശോധിക്കുന്നു.
കുമ്പള∙ ദേശീയ പാതയോരത്തെ കുമ്പള അയ്യപ്പ സ്വാമിക്ഷേത്രത്തിൽ നിന്നു സ്വർണവും വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ പ്രതികളുടേതെന്നു സംശയിക്കുന്നവരുടെ വിരലടയാളം ലഭിച്ചു. പത്തിലേറെ വിരലടയാളങ്ങളാണു ലഭിച്ചത്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ഊർജിമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. ക്ഷേത്രത്തിന്റെ മുൻവശത്തെ പൂട്ടും വാതിലും തകർത്ത് ശ്രീകോവിലിനുള്ളിൽ നിന്ന് ഒന്നര പവന്റെ സ്വർണമാല, വെള്ളി കൈവളകൾ, 4 മണികൾ, 2 കാണിക്ക എന്നിവയാണു കവർന്നത്. ഭണ്ഡാരം തകർത്ത് അതിനുള്ളിലുണ്ടായിരുന്ന പണവും കവർന്നു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണു പരാതിയിൽ പറയുന്നത്.
ക്ഷേത്ര പൂജാരി ജയറാം ഭട്ട് രാവിലെ പൂജാദികർമങ്ങൾക്കായി എത്തിയപ്പോഴാണു കവർച്ച ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് നിന്നുള്ള പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനത്തിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിൽ അറസ്റ്റിലായി പിന്നിട് പുറത്തിറങ്ങിയ പ്രതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു

