ചെർക്കള-ചട്ടഞ്ചാൽ ദേശീയപാത
ബേവിഞ്ചയിൽ കുന്നിടിച്ചിൽ ഭീതി;
സോയിൽ നെയ്‌ലിങ് പൂർണമായും ഇടിഞ്ഞു;
ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

ചെർക്കള: മഴ കനത്തതോടെ കുന്നിടിച്ചിൽ ഭീതിയെ തുടർന്ന് ദേശീയപാതയിൽ ചെങ്കള ബേവിഞ്ചയിൽ ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏർപ്പെടുത്തി. ചെർക്കള ഭാഗത്തു നിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പണിത കുന്നിനോട് ചേർന്നുുള്ള റോഡാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ അധികൃതർ അടച്ചത്. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ സമീപത്ത് പണിത റോഡിലൂടെ കടത്തിവിട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. ബേവിഞ്ചയിൽ 35 മീറ്ററോളം ഉയരത്തിൽ അശാസ്ത്രീയമായി ഇടിച്ച കുന്ന് മഴ ശക്തിപ്പെട്ടതോടെ ഇടിയുമെന്ന അവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് ജൂൺ 15-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. 2025 ജൂൺ 16-ന് ഇതിന് സമീപത്ത് തന്നെ കുന്നിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം ഏറെ ദിവസം തടസ്സപ്പെട്ടിരുന്നു. ഇവിടെ മുമ്പ് നടത്തിയിരുന്ന സോയിൽ നെയ്‌ലിങ് പൂർണമായും ഇടിഞ്ഞിട്ടുണ്ട്. കുന്നിടിയാനിടയുള്ള സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണവും മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുടെ നിർമാണവും മഴ ശക്തമാക്കുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കണമെന്ന് കർമസമിതി ഭാരവാഹികൾ ഉൾപ്പെടെ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. ബേവിഞ്ചയിൽ കുന്നിടിയൽ ഭീതിയുടെ പശ്ചാത്തലത്തിൽ കർമസമിതിയുടെ യോഗം വ്യാഴാഴ്ച രാവിലെ ഏഴിന് ബേവിഞ്ച മദ്രസ ഹാളിൽ നടക്കുമെന്ന് കൺവീനർ എം.ടി.നാസർ പറഞ്ഞു.

