സുരേന്ദ്രനുമായുള്ള സംഭാഷണം വ്യാജമെങ്കില്‍ കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് പ്രസീത

സി.കെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ട്രഷറർ പ്രസീത അഴീക്കോട്. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത പ്രതികരിച്ചു. ശബ്ദരേഖയുടെ പേരിൽ സി.കെ ജാനുവിനെ അവഹേളിക്കുകയാണെന്ന സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ശബ്ദരേഖ വ്യാജമെങ്കിൽ കേസ് കൊടുക്കണമെന്ന് പ്രസീത വെല്ലുവിളിച്ചത്. സി.കെ ജാനുവിനെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പണം നൽകി എന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ‘ ഒരു എഡിറ്റിംഗും ശബ്ദരേഖയുടെ കാര്യത്തിൽ നടന്നിട്ടില്ല. സി കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞു. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്നും പ്രസീത പറഞ്ഞു. സി കെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകൾ പരിശോധിച്ചാൽ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.

