മഴക്കള്ളൻമാർ ഇറങ്ങി; മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്മാർട് ഫോണുകളും മറ്റും കവർന്നു

ചെറുവത്തൂർ ∙ ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്മാർട് ഫോണുകളും മറ്റും കവർന്നു. 2 ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കടയുടമ ചന്തേര പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചു. 10 സ്മാർട് ഫോൺ, ലാപ്ടോപ്, ബ്ലൂടൂത്തുകൾ, ചാർജറുകൾ, കേടുപാടുകൾ തീർക്കാൻ പലരും നൽകിയ 6 ഫോൺ എന്നിവയാണ് കവർച്ച ചെയ്തത്. എല്ലാ വർഷവും മഴക്കാലത്ത് ചെറുവത്തൂർ ടൗണിൽ കടകൾ കുത്തിത്തുറന്ന് മോഷണം പതിവാണ്. ജില്ലയിൽ മറ്റിടങ്ങളിലും ഈ കാലത്ത് കടകൾ കുത്തിത്തുറന്ന് മോഷണം നടക്കാറുണ്ട്. ഇതു കൊണ്ടു തന്നെ രാത്രി കാലങ്ങളിൽ ഈ ഭാഗങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. മൊബൈൽ ഷോപ്പിലെ കവർച്ച സംബന്ധിച്ച് ഉടമ പെരുമ്പട്ട ഓട്ടപ്പടവിലെ എം.ബി.ഹസ്സന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

