കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആർ.ടി ഓഫിസുകളിൽ വിജിലൻസ് പരിശോധന; മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ഓഫിസിലെത്തിച്ച പണം പിടിച്ചു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് ആർ.ടി ഓഫിസുകളിൽ വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന. വെള്ളരിക്കുണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ഓഫിസിലെത്തിച്ച പണം പിടികൂടി. രണ്ട് ഡ്രൈവിങ് സ്കൂളുകളിൽ നിന്നെത്തിച്ച പണമാണ് പിടിച്ചത്. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫിസിൽ പരിശോധന നടത്തിയത്.
ഏജൻറുമാരായ സന്തോഷ്, അനിൽകുമാർ എന്നിവരുടെ പക്കൽനിന്ന് പണം കണ്ടെത്തുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരെത്തുമ്പോൾ സന്തോഷ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ഓഫിസ് മുറിയിൽ 27,000 രൂപയുമായി നിൽക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.ടി ഓഫിസിലെ മറ്റ് ചില ഉദ്യോഗസ്ഥരും മുറിയിലുണ്ടായിരുന്നു. മറ്റൊരു ഏജൻറായ അനിൽകുമാറിനെ ഇൻസ്പെക്ടറുടെ ഓഫിസ് പരിസരത്ത് നിന്നാണ് വിജിലൻസ് പിടികൂടിയത്. ഇയാളിൽനിന്നും 11,000 രൂപയോളം പിടിച്ചു.
കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫിസിലും വിജിലൻസ് പരിശോധന നടന്നു.

