കോടിയേരി രാഷ്ട്രീയ ജീവിതം തുടങ്ങുമ്പോൾ കാസർകോട് ജില്ല രൂപീകരിച്ചിട്ടില്ല; പാർട്ടിക്കതീതമായ വ്യക്തിബന്ധങ്ങൾ

കാസർകോട് ∙ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങുമ്പോൾ കാസർകോട് ജില്ല രൂപീകരിച്ചിട്ടില്ല. വിദ്യാർഥി പ്രസ്ഥാന കാലം മുതൽ കോടിയേരിക്കൊപ്പം പ്രവർത്തിച്ച ഒട്ടേറെപ്പേർ ഇപ്പോളും ജില്ലയിലുണ്ട്. സൗമ്യനും സഹൃദയനുമായ പ്രിയ സഖാവിന്റെ വേർപാടിന്റെ നൊമ്പരത്തിലാണു ജില്ലയിലെ പാർട്ടി പ്രവർത്തകരെല്ലാം. പ്രവർത്തിച്ച പാർട്ടിക്കുമപ്പുറം സ്വീകാര്യത കോടിയേരിക്ക് എല്ലായിടത്തുമുണ്ടായിരുന്നു എന്ന് മരണ ശേഷമുള്ള പ്രതികരണങ്ങൾ തെളിയിക്കുന്നു.
പാർട്ടിക്കതീതമായ വ്യക്തിബന്ധങ്ങൾ പുലർത്തുന്ന നേതാവായിരുന്നു കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും അഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ജില്ലയുടെ വികസന പ്രശ്‌നങ്ങളിൽ അനുഭാവപൂർവമായ പരിഗണന നൽകാൻ എക്കാലവും അദ്ദേഹം ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർഥി നിർണയ സമയങ്ങളിലും സിപിഐയുമായി തർക്കങ്ങൾ ഉടലെടുത്ത സാഹചര്യങ്ങളിൽ പ്രശ്നപരിഹാരത്തിലുമൊക്കെ കോടിയേരി നയപരമായി ഇടപെട്ടു.

