വയനാട്ടില്‍ യുവാവിനെ വെടിവെച്ചത് കാട്ടുപന്നിയാണെന്ന് കരുതി; രണ്ട് പ്രതികള്‍ പിടിയില്‍

കൽപ്പറ്റ: വയനാട് കമ്പളക്കാട്ട് നെൽവയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികൾ. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
തങ്ങൾ കാട്ടുപന്നിയെ വേട്ടയാടാൻ പോയതാണെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. അപ്പോഴാണ് കാവലിരുന്ന രണ്ടുപേർക്ക് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ജയനോടൊപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാലംഗ സംഘം കോട്ടത്തറയിൽ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ നെൽവയലിൽ കൃഷിക്ക് കാവലിരിക്കുകയായിരുന്നു. ആ സമയത്താണ് ഇവർക്ക് വെടിയേറ്റത്

